Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെ സാന്ദ്രതയില്‍ ഒന്നാം സ്ഥാനത്ത്‌ ലക്ഷദ്വീപ്‌:

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളില്‍ പകുതിപ്പേര്‍ക്കും വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ മലമൂത്ര വിസര്‍ജനം തുറസ്സായ സ്ഥലത്താണ്. പക്ഷേ, അവരില്‍ മിക്കവരുടെയും പക്കല്‍ മൊബൈല്‍ ഫോണുണ്ട്! നാട്ടിന്‍പുറത്ത് 62 ശതമാനം പേര്‍ക്കും വിറകു തന്നെ ഇന്ധനം. 45 ശതമാനത്തിന്‍െറ വാഹനം സൈക്കിളാണ്. പത്തിലൊന്നു വീടുകളിലാണ് കമ്പ്യൂട്ടര്‍ ഉള്ളത്. ഇന്‍റര്‍നെറ്റ് ഉള്ളവര്‍ മൂന്നു ശതമാനം മാത്രം.
  പുതിയ സെന്‍സസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്ത് 24.66 കോടിയോളം വീടുണ്ടെന്നാണ് കണക്ക്. ഇതില്‍ 46.9 ശതമാനം വീടുകള്‍ക്കും കക്കൂസില്ല. പകുതിപ്പേരും വെളിമ്പുറത്താണ് കൃത്യനിര്‍വഹണം. 3.2 ശതമാനം പേര്‍ പൊതു ടോയ്ലറ്റ് ഉപയോഗിക്കുന്നു. രാജ്യത്ത് 63.2 ശതമാനം വീടുകള്‍ക്കുമുണ്ട് ഫോണ്‍ സൗകര്യം. ഇതില്‍തന്നെ 53.2 ശതമാനവും മൊബൈല്‍ ഫോണുകളാണ്. വീടുവീടാന്തരമുള്ള സൗകര്യങ്ങളുടെ കണക്കുകള്‍ ക്രോഡീകരിച്ച വിവരങ്ങള്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്ങാണ് ഇന്നലെ പുറത്തിറക്കിയത്.
 ഝാര്‍ഖണ്ഡില്‍ 77 ശതമാനം വീടുകള്‍ക്കും കക്കൂസ്, കുളിമുറി സൗകര്യങ്ങളില്ല. ഈ ശോച്യാവസ്ഥയില്‍ ഒന്നാം സ്ഥാനം ഝാര്‍ഖണ്ഡിനു തന്നെ. എങ്കിലും, ഒഡിഷയും ബിഹാറും നേരിയ വ്യത്യാസത്തോടെ തൊട്ടുപിന്നിലുണ്ട്. ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെ സാന്ദ്രതയില്‍ ഒന്നാം സ്ഥാനം അവകാശപ്പെടാവുന്നത് ലക്ഷദ്വീപിനാണ്. നൂറില്‍ 93-94 വീടുകളിലും ഫോണുണ്ട്. തലസ്ഥാനമായ ദല്‍ഹി  പിന്നിലാണ്. ദല്‍ഹിയിലെ 100 വീടുകളില്‍ 90-91 വീട്ടിലാണ് ഫോണ്‍ സൗകര്യമുള്ളത്.
 വിവരസാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റവും മറ്റുമുണ്ടെങ്കിലും ജനസംഖ്യയില്‍ പകുതിപ്പേരുടെയും വെളിമ്പുറത്തെ പ്രാഥമിക കൃത്യനിര്‍വഹണം പുതിയ സെന്‍സസ് കഴിയുമ്പോഴും വെല്ലുവിളിയായിത്തന്നെ തുടരുകയാണ്. പരമ്പരാഗതമായ കാരണങ്ങള്‍, നിരക്ഷരത, ദാരിദ്ര്യം, ശുചിത്വമില്ലായ്മ എന്നിവയൊക്കെ തന്നെ കാരണങ്ങള്‍ -സെന്‍സസ് കമീഷണര്‍ സി. ചന്ദ്രമൗലി വിശദീകരിച്ചു.
  പകുതി കുടുംബങ്ങള്‍ക്കു മാത്രമാണ് വീട്ടുവളപ്പില്‍ വെള്ളം കിട്ടുന്നത്. 36 ശതമാനം പേര്‍ അര കിലോമീറ്ററെങ്കിലും വെള്ളത്തിന് നടക്കണം. എങ്കിലും ടാപ്പ് വെള്ളവും കുഴല്‍കിണറില്‍ നിന്നുള്ള വെള്ളവുമൊക്കെയായി കുടിവെള്ള സൗകര്യം 87 ശതമാനം പേര്‍ക്കുമുണ്ട്. മൂന്നിലൊന്നു വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. അടുക്കളയില്‍ വിറക് ഉപയോഗിക്കുന്നവരാണ് മൂന്നില്‍ രണ്ടു വീട്ടുകാരും. മണ്ണെണ്ണ ഉപയോഗിക്കുന്നവര്‍ മൂന്നുശതമാനം. പാചക വാതകം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 10 കൊല്ലം കൊണ്ട് 18 ശതമാനം വര്‍ധനയുണ്ടായി. 29 ശതമാനം പേരാണ് ഗ്യാസ് ഉപയോഗിക്കുന്നത്.
  ടെലിവിഷനുകളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനവുണ്ടായപ്പോള്‍, റേഡിയോ ഉപയോഗം 15 ശതമാനം കണ്ട് കുറഞ്ഞു. രാജ്യത്ത് ജനസംഖ്യയില്‍ അഞ്ചു ശതമാനത്തിന് മാത്രമാണ് കാറുള്ളത്. അഞ്ചിലൊന്ന് ജനങ്ങള്‍ ബൈക്/സ്കൂട്ടര്‍ ഉപയോഗിക്കുന്നു. സൈക്കിള്‍ 45 ശതമാനത്തിനുണ്ടെങ്കില്‍, ഇത്തരം വാഹനങ്ങള്‍ ഒന്നുമില്ലാത്ത കുടുംബങ്ങള്‍ 18 ശതമാനം വരും.
  ബാങ്കിങ് സൗകര്യങ്ങള്‍ നഗരങ്ങളില്‍ യഥേഷ്ടം ലഭ്യമാണെങ്കിലും ഗ്രാമീണ മേഖലയില്‍ വേണ്ടത്ര സൗകര്യമായിട്ടില്ല. നഗരത്തിലുള്ളവരില്‍ 67 ശതമാനം പേരും ബാങ്ക് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍, നാട്ടിന്‍പുറത്ത് 54 ശതമാനത്തിനും ഈ സൗകര്യം ലഭ്യമല്ല. വേണ്ടത്ര ബാങ്ക് സൗകര്യമില്ലാത്ത 296 ജില്ലകള്‍ രാജ്യത്തുണ്ട്. ആറു ലക്ഷം ഗ്രാമങ്ങളില്‍ അഞ്ചു ശതമാനത്തിലാണ് ബാങ്ക് ശാഖകള്‍ ഉള്ളത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)